Saturday 23 May 2009

സൈക്കിള്‍ - ഓരോര്‍മ


വിതുമ്മിക്കരഞ്ഞുകൊണ്ടവള്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ ഇരുന്നു.
അമ്മ ചോദിച്ചു ``അമ്മയുടെ അമ്മൂട്ടിയെന്തിനാ കരയുന്നേ?''
``പരീക്ഷയ്‌ക്ക്‌ ഒന്നാമതെത്തിയിട്ടും അമ്മയെനിക്ക്‌ സൈക്കിള്‍ മേടിച്ചു തന്നില്ലല്ലോ?''
``കുറച്ചൂടെ വലുതാവട്ടെ. അമ്മയുടെ അമ്മൂട്ടിക്ക്‌ സൈക്കിളില്‍ പോകാല്ലോ.'' അമ്മയുടെ മറുപടി.
ഏറെനേരം പരിഭവിച്ചിരുന്നതിനുപശേഷം ഇന്നലെ കഴിച്ചിരുന്നതിന്റെ ബാക്കി കപ്പപ്പുഴുക്കെടുത്തു കഴിച്ച്‌, പഴകി പിന്നിയ ബാഗുമായി അവള്‍ സ്‌കൂളിലേക്ക്‌ ഇറങ്ങി. നിറം മങ്ങിയ യൂനിഫോമുമായി നടന്നകലുന്ന മകളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. അമ്മുവിന്‌ കുഞ്ഞുനാളിലെങ്ങോ സമ്മാനമായി കിട്ടിയ കളര്‍പ്പുസ്‌തകത്തില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ അവര്‍ ഒന്നുകൂടി എണ്ണിനോക്കി. ആ മുഷിഞ്ഞ നോട്ടുകളിലേക്ക്‌ നോക്കിനില്‍ക്കേ ഒരപകടത്തിന്റെ ഓര്‍മ കണ്ണീര്‍പ്പുഴപോലെ അവരിലേക്ക്‌ ഒഴുകിവന്നു.
രാത്രിയായിട്ടും തിരികെ വരാത്ത മാധവേട്ടനെയും കാത്ത്‌ ഉമ്മറത്തിരിക്കുകയായിരുന്നു. എപ്പോഴാണ്‌ ഉറക്കത്തിലേക്ക്‌ വഴുതിവീണതെന്നറിയില്ല. ആളുകളുടെ കോലാഹലം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. വീടിനു ചുറ്റും പരിചിതരും അപരിചിതരുമായ ആളുകള്‍ കൂടിനില്‍ക്കുന്നതാണ്‌ കണ്ടത്‌. അടക്കിപ്പിടിച്ച സ്വരത്തില്‍ അവരെന്തോ പറയുന്നുണ്ടായിരുന്നു. അരോ തന്റെ കാതുകളില്‍ അത്‌ മന്ത്രിച്ചു. ബോധം കെട്ടുവീണു. ഓരോ മുഖത്ത്‌ വെള്ളം തളിച്ചപ്പോഴാണ്‌ കണ്ണു തുറന്നത്‌. അപ്പോള്‍ കണ്ടത്‌ പായില്‍പ്പൊതിഞ്ഞ്‌ രക്തത്തില്‍കുളിച്ച ഭര്‍ത്താവിനെയായിരുന്നു. ആ പ്രജ്ഞയറ്റ ശരീരത്തില്‍ കമിഴ്‌ന്നുവീണ്‌ എത്ര നേരം കറഞ്ഞു. അതുകേട്ടെഴുന്നേറ്റ അമ്മുക്കുട്ടിയുടെ ഞെട്ടലുകള്‍... ഒന്നും ഇപ്പോഴും മറന്നിട്ടില്ല.
കുഞ്ഞമ്പുപ്പൊതുവാളുടെ പീടികയില്‍ സൈക്കിള്‍ ഷാപ്പ്‌ നടത്തുന്ന സുരേഷിനോട്‌ ബാക്കി പണം കടം പറഞ്ഞ്‌ ഒരു പഴയ സൈക്കിള്‍ അമ്മുവിന്‌ വാങ്ങിച്ചുകൊടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. സൈക്കിള്‍ കണ്ടപ്പോള്‍ അമ്മുവിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവളുടെ മുഖം പതിവിലുമധികം തിളങ്ങി. പിന്നീടവള്‍ക്ക്‌ സൈക്കിള്‍ പഠിക്കാനുള്ള ഉത്സാഹമായിരുന്നു. പലയിടത്തും വീണെങ്കിലും അവളത്‌ പഠിച്ചെടുത്തു. ഒരു ദിവസം അവളാദ്യമായി കൂട്ടുകാരോടൊത്ത്‌ സൈക്കിളില്‍ സ്‌കൂളില്‍ പോയി. കൂട്ടുകാരുടെ അത്ഭുതം നിറഞ്ഞ കണ്ണുകള്‍ അവളിലേക്ക്‌ തിരിഞ്ഞു.
അമ്മയ്‌ക്ക്‌ നല്ല സുഖമില്ലാത്തതിനാല്‍ അന്ന് അമ്മു ഒന്നും കഴിച്ചിരുന്നില്ല. സ്വാതന്ത്ര്യദിനമായിരുന്നതുകൊണ്ട്‌ സ്‌കൂളില്‍ പോകണ്ട എന്ന്‌ അമ്മ ഒരുപാട്‌ പറഞ്ഞതാണ്‌. പക്ഷെ അവള്‍ പോയി. രണ്ടുമൂന്ന്‌ തവണ വേച്ചുവീഴാന്‍ തുടങ്ങിയത്‌ അവള്‍ അറിഞ്ഞിരുന്നു. ബാലന്‍സിന്‌ മുറുകെ പിടിച്ച്‌ അവള്‍ ആഞ്ഞുചവിട്ടി. കണ്ണുകളിലേക്ക്‌ ഒരു മൂടല്‍മഞ്ഞ്‌ കയറുന്നതുപോലെ അമ്മുവിന്‌ തോന്നി. ഒരു ബൈക്കിന്റെ ഹോണും ബ്രേക്കിടുന്ന ശബ്‌ദവും താനേതോ ആഴത്തിലേക്ക്‌ പതിക്കുന്നതും അവള്‍ക്കോര്‍മയുണ്ട്‌. പിന്നീട്‌ കണ്ണുതുറന്നപ്പോള്‍ അവള്‍ ആശുപത്രിയിലായിരുന്നു. അവള്‍ തന്റെ കാലിലേക്ക്‌ നോക്കി. ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. അന്നു മുതല്‍ ആ പത്തുവയസ്സുകാരിയുടെ ലോകം കൂട്ടുകാര്‍ സമ്മാനിച്ച ചക്രക്കസേരയിലായിരുന്നു. എന്നും രാവിലെ കൂട്ടുകാര്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ഒരപകടത്തിന്റെ ദയനീയ ഓര്‍മയായി തുരുമ്പിച്ചുപോകുന്ന സൈക്കിളിനെ നോക്കി അവളല്‌പം കണ്ണീര്‍ പൊഴിക്കും.

3 comments:

SP Frames said...

Malavika, Stories are very good...
Keep on writing...
Where in Payyanur you are ?
All the best.

Sunil
sun.sunil@gmail.com

sumayyamrasheed said...

life is a tale told by,,,,,,,
our dreams are like stars,when we are waiting for them ,the hands of clouds make false shadow over them.but when we see them we will not even think about it.but the lost dreams..........remind our wat..life

K R Vinod said...

Katha ippolanu vayichathu. Good. Kweep on writing